Page 1 of 1

LOAD SHEDDING TO MEET RISE IN DEMAND

Posted: Fri Apr 05, 2013 11:02 am
by ntjobthirur
MATHRUBHUMI NEWS 5/4/2013

വൈദ്യുതിക്ഷാമം രൂക്ഷം; പകല്‍ലോഡ്‌ഷെഡ്ഡിങ് ഇന്നും തുടരും

തിരുവനന്തപുരം: വൈദ്യുതി ക്ഷാമം കാരണം ഏര്‍പ്പെടുത്തിയ പകല്‍ സമയ ലോഡ്‌ഷെഡ്ഡിങ് വെള്ളിയാഴ്ചയും തുടരും. വ്യാഴാഴ്ച മുതലാണ് രാവിലെ 11 മുതല്‍ വൈകുന്നേരം നാലുവരെയുള്ള സമയത്ത് ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയത്. മുക്കാല്‍മണിക്കൂറാണ് നിയന്ത്രണം എന്നുപറയുന്നുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണത്തിന് സാധ്യതയുണ്ട്. രാവിലെയും വൈകുന്നേരവുമുള്ള ഒരുമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ്ങിന് പുറമെയാണിത്.

വൈദ്യുതിക്ഷാമം രൂക്ഷമായതാണ് പകലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണം. ഇപ്പോഴുണ്ടായ പ്രതിസന്ധിക്ക് പല കാരണങ്ങളുണ്ടെന്ന് വൈദ്യുതി ബോര്‍ഡ് കേന്ദ്രങ്ങള്‍ പറഞ്ഞു. താല്‍ച്ചര്‍ വൈദ്യുതി നിലയത്തിലെ കല്‍ക്കരി ക്ഷാമം കാരണം കേന്ദ്രത്തില്‍നിന്നുള്ള വൈദ്യുതി വിഹിതത്തില്‍ കുറവുണ്ടായി.

സ്വകാര്യ ഉത്പാദകരില്‍ നിന്ന് 550 മെഗാവാട്ട് കിട്ടാന്‍ ശ്രമിച്ചെങ്കിലും ഇതിന്റെ പകുതിയോളമാണ് കിട്ടുന്നത്. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ ലൈനുകളിലെ അറ്റകുറ്റപ്പണികാരണം മറ്റ് നിലയങ്ങളില്‍ നിന്ന് കൂടുതല്‍ വൈദ്യുതി കൊണ്ടുവരാനാകുന്നില്ല.

കേന്ദ്രവൈദ്യുതിയുടെ കുറവ് പരിഹരിക്കാന്‍ ജലവൈദ്യുതി ഉത്പാദനം കൂട്ടിയാല്‍ മെയ് 31 ന് ശേഷമുള്ള ഉത്പാദനത്തിന് വെള്ളമുണ്ടാവില്ല. ജലവൈദ്യുതിയുടെ ഉത്പാദനം 13 ദശലക്ഷം യൂണിറ്റായി പരിമിതപ്പെടുത്തേണ്ട സ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ 17 ദശലക്ഷം യൂണിറ്റുവരെയായി. ഈ നില ഇനിയും തുടരാനാവില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ എതാണ്ട് 62 ദശലക്ഷം യൂണിറ്റാണ് വേണ്ടിവന്നത്. ലോഡ്‌ഷെഡ്ഡിങ് ഇല്ലായിരുന്നെങ്കില്‍ ഇത് 64 ദശലക്ഷം യൂണിറ്റായേനെ. കനത്തചൂട് കാരണം ചരിത്രത്തിലേക്കും വലിയ വൈദ്യുത ഉപഭോഗത്തിലേക്ക് സംസ്ഥാനം കടക്കുകയാണ്. ഇതെല്ലാം കാരണം സംസ്ഥാനത്ത് ഇപ്പോള്‍ ഏഴു ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവ് ദിവസേനയുണ്ട്.

താല്‍ച്ചര്‍ നിലയത്തിലെ പ്രതിസന്ധി വെള്ളിയാഴ്ചയോടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇല്ലെങ്കില്‍ പകല്‍ ലോഡ്‌ഷെഡ്ഡിങ് കൂടുതല്‍ ദിവസം ഏര്‍പ്പെടുത്തേണ്ടിവരും.