Page 1 of 1

How to solve Energy deficiency- From Buisiness Community വൈദ

Posted: Mon Jun 04, 2012 7:52 am
by nmshamim
വൈദ്യുതി പ്രതിസന്ധി എങ്ങനെ പരിഹരിക്കാം?
http://www.dhanammagazine.com/php/archi ... p?top=2132
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സതേണ്‍ റീജിയണ്‍ കേരളത്തിലെ വൈദ്യുതി മേഖലയെക്കുറിച്ച് സംഘടിപ്പിച്ച പരിപാടിയെ ആധാരമാക്കി തയാറാക്കിയത്.

ചെരുപ്പിനനുസരിച്ച് കാല്‍ മുറിക്കുക.
ഇത് ഏത് അവസരത്തിലും അനുയോജ്യമല്ലാത്ത ആശയമാണ്. വൈദ്യുതി ഉപഭോഗത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. ഒരു നാട് വികസിക്കുമ്പോള്‍ മറ്റെന്തിനെയും പോലെ വൈദ്യുതിയുടെ ഉപഭോഗവും വര്‍ധിക്കും മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ വികസനത്തിന് വൈദ്യുതി ആവശ്യമാണ് താനും. ഈ സാഹചര്യത്തില്‍ വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള വഴികളാണ് അധികൃതര്‍ ആലോചിക്കേണ്ടത്.

കേരളം ഇപ്പോള്‍ ആവശ്യപ്പെടുന്നത് ഈ ദിശയിലേക്കുള്ള ഗൗരവമായ ചര്‍ച്ചകളും ഭാവനാപൂര്‍ണമായ നടപടികളുമാണ്. പരമ്പരാഗത കാഴ്ചപ്പാടുകളും ആശയങ്ങളും മാറ്റിവെച്ചുകൊണ്ട് കേരളത്തിന്റെ വികസനത്തിന് അനുയോജ്യമായ പദ്ധതികള്‍ കണ്ടെത്താനും അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുമുള്ള ശ്രമങ്ങളാണ് ഭരണകൂടം നടത്തേണ്ടത്. ഇക്കാര്യത്തില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചു നില്‍ക്കേണ്ടതും അനിവാര്യമാണ്.

കേരളത്തിന്റെ വൈദ്യുതി മേഖല: ചില വസ്തുതകള്‍
► വൈദ്യുതിക്കായി സംസ്ഥാനം മുഖ്യമായി ആശ്രയിക്കുന്നത് ജലവൈദ്യുത പദ്ധതികളെ.

►സംസ്ഥാനം നിലവില്‍ ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്നത് 2000 മെഗാവാട്ട് വൈദ്യുതി

► കേരളത്തിന്റെ ഇപ്പോഴത്തെ വൈദ്യുതി ആവശ്യകത 3500 മെഗാവാട്ട്

► പ്രതിവര്‍ഷ ഊര്‍ജ്ജ ആവശ്യകത 19000 മെഗായൂണിറ്റ്

► അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഇത് രണ്ടു മടങ്ങാകും

► 600 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ചെറുകിട ഇടത്തരം ജലവൈദ്യുത പദ്ധതികള്‍ക്കുള്ള സാധ്യത കേരളത്തിലുണ്ട്.
► സംസ്ഥാനത്തിനുവേണ്ട പകുതി വൈദ്യുതിയും പുറമേനിന്ന് വാങ്ങേണ്ട സ്ഥിതി.
► ഇന്ധനമായി ഉപയോഗിക്കുന്ന നാഫ്തയുടെ വന്‍ വില മൂലം കായംകുളത്തെ എന്‍.ടി.പി.സി യുടെ 350 മെഗാവാട്ട് പ്ലാന്റിന്റെ ശേഷി പൂര്‍ണമായും വിനിയോഗിക്കാനോ ആ വൈദ്യുതി മുഴുവന്‍ സംസ്ഥാനത്തിന് വാങ്ങുവാനോ സാധിക്കുന്നില്ല.

► 160 മെഗാവാട്ട് ശേഷിയുള്ള ബി.എസ്.ഇ.എസ് പ്ലാന്റ് ഒരു വര്‍ഷത്തിലേറെക്കാലമായി പ്രവര്‍ത്തിക്കുന്നില്ല.
► പരിസ്ഥിതി സംബന്ധമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രാനുമതി കിട്ടാതെ കിടക്കുന്നത് മൊത്തം 870 മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള പദ്ധതികള്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാടും കേരളവും കാറ്റില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ചിരുന്നത് രണ്ട് മെഗാവാട്ട് വൈദ്യുതി. ഇന്ന് തമിഴ്‌നാട് കാറ്റില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്നത് 6,000 മെഗാവാട്ട് വൈദ്യുതി. കേരളം ഉല്‍പ്പാദിപ്പിക്കുന്നത് 32 മെഗാവാട്ട്!

► കാറ്റില്‍ നിന്ന് കേരളത്തിന് 2000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവുമെന്ന് കണക്കാക്കപ്പെടുന്നു.
► അട്ടപ്പാടിയിലെയും രാമക്കല്‍മേട്ടിലെയും വിന്‍ഡ് എനര്‍ജി പ്ലാന്റുകള്‍ വിനിയോഗിക്കപ്പെടുന്നില്ല.

► കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള മുഖ്യ പ്രശ്‌നം ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍.

വെല്ലുവിളികളേറെ
സംസ്ഥാനത്തിന്റെ വികസനത്തിന് വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന കാഴ്ചപ്പാട് സര്‍ക്കാരിനുമുണ്ട്. പക്ഷേ പലവിധ കാരണങ്ങള്‍കൊണ്ട് അതിന് സാധിക്കുന്നില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കുന്നു.

''അതിരപ്പിള്ളി പദ്ധതി അടക്കം കേന്ദ്രാനുമതി കിട്ടാതെ കിടക്കുന്ന പദ്ധതികള്‍ വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. കല്‍ക്കരി അധിഷ്ഠിതമായി കാസര്‍ഗോഡ് ചീമേനിയില്‍ 2400 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം പ്രതിഷേധങ്ങളെ തുടര്‍ന്ന് നടപ്പാക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ്. കായംകുളം എന്‍.ടി.പി.സി പ്ലാന്റിലേക്ക് ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ കടലിനടിയിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ നടത്തുന്ന ശ്രമം മീന്‍പിടുത്തക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തടസ്സപെട്ടിരിക്കുകയാണ്. ഇത് സാധ്യമായാല്‍ 1,050 മെഗാവാട്ട് വൈദ്യുതി കേരളത്തിന് അധികമായി ഉല്‍പ്പാദിപ്പിക്കാനാകുമായിരുന്നു,'' മന്ത്രി വിശദീകരിക്കുന്നു.

എന്നിരുന്നാലും അഞ്ചുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനം വൈദ്യുതി ഉല്‍പ്പാദനക്കാര്യത്തില്‍ ഏറെ മുന്നേറുമെന്ന വിശ്വാസമാണ് മന്ത്രി പങ്കുവെയ്ക്കുന്നത്.

പ്രതിസന്ധി പരിഹരിക്കാം
സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ വ്യവസായ സമൂഹം മുന്നോട്ടു വെയ്ക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍ ഇവയൊക്കെയാണ്.

► ചെറുകിട ജല വൈദ്യുത പദ്ധതികള്‍ സംസ്ഥാനത്ത് കമ്മിഷന്‍ ചെയ്യുക.
► ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിക്കാന്‍ പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുക.

► ഇക്കാര്യത്തില്‍ സുതാര്യമായ നയം നടപ്പിലാക്കപ്പെട്ടാല്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 3500 കോടി രൂപയുടെ നിക്ഷേപത്തോടെ 600 മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള ചെറുകിട ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിക്കാനാകും. സര്‍ക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കില്‍ അഞ്ചുവര്‍ഷം കൊണ്ട് ഈ പദ്ധതികള്‍ സാക്ഷാത്കരിക്കാനാകും.
► ഇതിനെല്ലാം പുറമേ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള മറ്റ് വഴികളും തേടണം. പുതുവൈപ്പിനിലെ വാതകാധിഷ്ഠിത പ്ലാന്റ് സാക്ഷാത്കരിക്കണം.

► കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കാറ്റാടി പാടങ്ങള്‍ സ്ഥാപിക്കാന്‍ നിക്ഷേപം ആകര്‍ഷിക്കണം. തമിഴ്‌നാടും ഗുജറാത്തും ഇക്കാര്യത്തില്‍ ചെയ്തിരിക്കുന്ന നടപടികള്‍ മാതൃകയാക്കാന്‍ സംസ്ഥാനം തയാറാകണം.
► കൂടംകുളം അറ്റോമിക് പവര്‍ സ്റ്റേഷനില്‍ നിന്ന് കേരളത്തിന് അവകാശപ്പെട്ട 266 മെഗാവാട്ട് വൈദ്യുതി സംസ്ഥാനം നേടിയെടുക്കണം. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകതയുടെ എട്ട് ശതമാനം ഈ വിധത്തില്‍ കണ്ടെത്താനാകും.

► സൗരോര്‍ജ്ജം ഉപയോഗപ്പെടുത്തുന്നതിന് സര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ നല്‍കണം. രാജ്യാന്തര വിപണിയില്‍ സിലിക്കോണിന്റെയും സോളാര്‍ പാനലിന്റെയും വിലയില്‍ വന്നിരിക്കുന്ന ഇടിവ് മുതലാക്കാന്‍ സംസ്ഥാനം തയാറാകണം.
► സ്ട്രീറ്റ് ലൈറ്റുകള്‍ സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് തെളിയിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.
► സൗരോര്‍ജ്ജം വിനിയോഗിക്കാന്‍ ഉതകും വിധം കനാലുകളുടെയും കായലുകളുടെയും മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കണം.

► സൗരോര്‍ജ്ജം വ്യാപകമാക്കുന്നതിന് ഇന്‍സെന്റീവുകള്‍ പ്രഖ്യാപിക്കണം.
► ഭാവിയിലെ ആവശ്യകത മുന്നില്‍ കണ്ട് ട്രാന്‍സ്മിഷന്‍ കപ്പാസിറ്റി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. വടക്കന്‍ കേരളത്തിലേക്ക് തടസമില്ലാതെ വൈദ്യുതി ലഭിക്കുന്നതിന് സഹായകമാകും വിധത്തില്‍ മൈസൂര്‍-എടരിക്കോട് 400 കെ.വി ലൈനിനും പുത്തൂര്‍-മൈലാട്ടി ലൈനിനും മുന്‍ഗണന നല്‍കണം.

(കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സതേണ്‍ റീജിയണ്‍ കേരളത്തിലെ വൈദ്യുതി മേഖലയെക്കുറിച്ച് സംഘടിപ്പിച്ച പരിപാടിയെ ആധാരമാക്കി തയാറാക്കിയത്. കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികള്‍ നിര്‍ദേശിക്കുന്ന കെ.പി രാജന്റെ ലേഖനം അടുത്ത ലക്കത്തില്‍)

'അഞ്ചുവര്‍ഷം കൊണ്ട് വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കും'

അടുത്ത അഞ്ചുവര്‍ഷം കൊണ്ട് കാറ്റ്, സൗരോര്‍ജ്ജം, ചെറുകിട ജലവൈദ്യുത പദ്ധതികള്‍ എന്നിവയിലൂടെ 1,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ്. സൗരോര്‍ജ്ജത്തില്‍ നിന്ന് മാത്രം 200 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. കേന്ദ്ര വിഹിതമായി അനുവദിച്ചിട്ടുള്ള കല്‍ക്കരി ഉപയോഗിച്ച് യൂണിറ്റിന് മൂന്ന് രൂപ നിരക്കില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകും. ''200.66 മില്യണ്‍ മെട്രിക് ടണ്‍ കല്‍ക്കരിയാണ് കേന്ദ്ര വിഹിതമായി അനുവദിച്ച് കിട്ടിയിരിക്കുന്നത്. ഇതുപയോഗിച്ച് പ്രതിവര്‍ഷം 1,050 മെഗാവാട്ട് വൈദ്യുതി 30 വര്‍ഷത്തേക്ക് ഉല്‍പ്പാദിപ്പിക്കാനാകും. ഈ കല്‍ക്കരി രാമഗുണ്ടം എന്‍.ടി.പി.സി പ്ലാന്റിലെത്തിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് സംസ്ഥാനത്ത് എത്തിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ചീമേനിയിലെ പ്ലാന്റിനെതിരെ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ ഈ വഴിയാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്,'' ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കുന്നു.
പെട്രോനെറ്റ് എന്‍.എന്‍.ജി പദ്ധതി കമ്മിഷന്‍ ചെയ്യപ്പെട്ടാല്‍ ജോയിന്റ് വെഞ്ച്വറായി മൂന്നു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിന് 1,050 മെഗാവാട്ട് ശേഷിയുള്ള വൈദ്യുത പ്ലാന്റ് സ്ഥാപിക്കാനാകും. പരിസ്ഥിതി അനുമതി കാത്ത് കിടക്കുന്ന പദ്ധതികള്‍ക്ക് കൂടി പച്ചകൊടി കിട്ടിയാല്‍ സംസ്ഥാനത്തിന്റെ വൈദ്യുത ക്ഷാമം പരിഹരിക്കാനാകും.

സംസ്ഥാനത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് അനുഗുണമാകുന്ന വിധത്തില്‍ ബിസിനസുകാരുടെ കൂടി പങ്കാളിത്തം ഉറപ്പാക്കുന്ന വിധത്തില്‍ നയരൂപീകരണം നടത്താന്‍ സര്‍ക്കാരിന് തുറന്ന സമീപനമാണുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ക്കുന്നു.

ഇതു കൂടാതെ കൂടംകുളം ആണവവൈദ്യുത നിലയത്തില്‍ നിന്ന് സംസ്ഥാനത്തിന് അവകാശപ്പെട്ട വൈദ്യുതി നേടിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ''കൂടംകുളത്ത് ഉല്‍പ്പാദിപ്പിക്കുന്ന 266 മെഗാവാട്ട് വൈദ്യുതി കേരളത്തിന് അവകാശപ്പെട്ടതാണ്. ഏകദേശം 300 മെഗാവാട്ട് വൈദ്യുതി കൂടംകുളത്ത് അണ്‍അലോക്കേറ്റഡ് പവറായുണ്ട്. കേരളത്തിന്റെ ജലവൈദ്യുത പദ്ധതികള്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തടഞ്ഞുവെച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ അണ്‍അലോക്കേറ്റഡ് പവറിന്റെ സിംഹഭാഗം കേരളത്തിന് അനുവദിക്കണം,'' ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കുന്നു.

Re: How to solve Energy deficiency- From Buisiness Community

Posted: Wed Jun 06, 2012 10:57 pm
by shineseb
great thought by the industrialists.
But we know the issues involved in bringing up new projects. Until we get profit all our new initiatives are in vain