ഇന്നുമുതല്‍ പകല്‍ ലോഡ്‌ഷെഡ്ഡിങ്ങില്ല
Published on 12 Jun 2013 MATHRUBHUMI
* രാത്രിയിലെ അരമണിക്കൂര്‍ നിയന്ത്രണം തുടരും
തിരുവനന്തപുരം: ബുധനാഴ്ച മുതല്‍ പകല്‍സമയ ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. പകല്‍ ഒരു മണിക്കൂറാണ് ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയിരുന്നത്.
എന്നാല്‍ രാത്രി ഏഴ് മുതല്‍ പതിനൊന്നുവരെയുള്ള അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ് തുടരും. മഴ ശക്തമായ സാഹചര്യത്തില്‍ ലോഡ്‌ഷെഡ്ഡിങ് പിന്‍വലിക്കാന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം നിയമസഭയില്‍ അദ്ദേഹം ചോദ്യോത്തരവേളയില്‍ അറിയിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 447 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് സംഭരണികളിലുണ്ടായിരുന്നതെങ്കില്‍ തിങ്കളാഴ്ച വരെ 490 ദശലക്ഷം യൂണിറ്റ് ഉത്പാദിക്കാനുള്ള വെള്ളം ലഭ്യമായിട്ടുണ്ട്.
പകലും രാത്രിയിലുമായി ഒന്നര മണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ് ജൂണ്‍ 15 വരെ തുടരാനാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ചത്. മഴ തുടങ്ങിയതിനാല്‍ 15ന് മുമ്പ് ലോഡ്‌ഷെഡ്ഡിങ് അവസാനിപ്പിക്കുമെന്നാണ് മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ രാത്രിയിലെ ലോഡ്‌ഷെഡ്ഡിങ് എന്ന് പിന്‍വലിക്കാനാവുമെന്ന കാര്യത്തില്‍ ബോര്‍ഡ് തീരുമാനമെടുത്തിട്ടില്ല. ജലസംഭരണികളിലെ നില നേരിയതോതിലേ മെച്ചപ്പെട്ടിട്ടുള്ളൂ എന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് രാത്രിയിലെ ലോഡ്‌ഷെഡ്ഡിങ് 15 കഴിഞ്ഞും തുടരാന്‍ സാധ്യതയുണ്ട്.
കേന്ദ്രപൂളില്‍നിന്ന് കേരളത്തിന് കിട്ടേണ്ട വൈദ്യുതിവിഹിതം 1180 മെഗാവാട്ടാണ്. എന്നാല്‍ പ്രസരണനഷ്ടം കഴിഞ്ഞ് അത് കേരള അതിര്‍ത്തിയിലെത്തുമ്പോള്‍ 1132 മെഗാവാട്ടായി തീരുന്നു. എന്നാല്‍ കല്‍ക്കരിയുടെ അപര്യാപ്തത കാരണം താപനിലയങ്ങളില്‍ ഉത്പാദനം കുറഞ്ഞതിനാല്‍ 870 മെഗാവാട്ട് വൈദ്യുതി മാത്രമാണ് കിട്ടുന്നതെന്നും മന്ത്രി അറിയിച്ചു. നിയമസഭയില്‍ കെ. രാജുവിന്റെ ചോദ്യത്തിന് മറുപി നല്‍കയായിരുന്നു മന്ത്രി.
അമേരിക്ക, കാനഡ എന്നീ സ്ഥലങ്ങളിലുള്ള പാറക്കെട്ടുകള്‍ക്കിടയില്‍നിന്നും പ്രകൃതിവാതകമായ 'ഷേല്‍ ഗ്യാസ്' ഉപയോഗിച്ച് ഊര്‍ജോത്പാദനം നടത്തുന്ന പുതിയ രീതി വന്നിട്ടുണ്ട്. ഇന്ത്യയിലും ഇത്തരത്തില്‍ ചില നീക്കങ്ങള്‍ നടക്കുന്നു. എല്‍.എന്‍.ജി, ആണവനിലയം, കേന്ദ്രവിഹിതം, ജലവൈദ്യുതി പദ്ധതി എന്നീ വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള ഊര്‍ജം കിട്ടിയാല്‍ മാത്രമേ കേരളത്തിന് രക്ഷയുള്ളൂവെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. കൊച്ചി റിഫൈനറിയില്‍ ഉപോത്പന്നമായി ലഭിക്കുന്ന 'വെറ്റ്‌കോക്ക്' എന്ന ഇന്ധനം ഉപയോഗിച്ചും ഊര്‍ജ ഉത്പാദനത്തിന് ശ്രമം നടക്കുന്നുണ്ടെന്ന് പി.കെ. ഗുരുദാസന്‍, എസ്. ശര്‍മ്മ എന്നിവര്‍ക്ക് മന്ത്രി മറുപടി നല്‍കി.