This is one of tthe news report from print media.
Do we have anything to say to public and KSEBians.
We shall also be positive to criticsm and then need to reply with actual facts to support as well asto correct (if any)
പിടിപ്പുകേടിന്‍റെ ഭാരവും ജനങ്ങളുടെ മുതുകില്‍
Published : Tuesday, June 05, 2012
http://www.metrovaartha.com/2012/06/050 ... 20605.html
KSEB on NEWs
ജനങ്ങള്‍ക്കു വെളിച്ചം നല്‍കാന്‍ ഇരുട്ടടി കൊടുക്കുന്ന സര്‍ക്കാര്‍ സംവിധാനമാണു സംസ്ഥാന വൈദ്യുതി ബോര്‍ഡ് എന്ന് ഒരിക്കല്‍ക്കൂടി പറയാതെ വയ്യ. പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഗാര്‍ഹിക മേഖലയിലുള്ളവരടക്കം മുഴുവന്‍ ഉപയോക്താക്കള്‍ക്കും ബാധകമാകത്തക്ക തരത്തില്‍ നിരക്കു വര്‍ധനയ്ക്കു ബോര്‍ഡിന്‍റെ ശുപാര്‍ശ. റെഗുലേറ്ററി കമ്മിഷന്‍ എന്ന മറ്റൊരു ഭരണ സംവിധാനം നിലനില്‍ക്കുന്നതിനാല്‍ വൈദ്യുതി ബോര്‍ഡിന്‍റെ ശുപാര്‍ശ അങ്ങനെതന്നെ അംഗീകരിക്കാന്‍ സാധ്യതയില്ലെന്ന നേരിയ പ്രതീക്ഷയുണ്ട്. നിരക്കിന്‍റെ തീവ്രത കുറയുമെന്നല്ലാതെ, അതില്‍നിന്ന് പൂര്‍ണമായും ഒഴിവാകുമെന്ന പ്രതീക്ഷയും വേണ്ട. യൂനിറ്റ് ഒന്നിന് മുപ്പത്തഞ്ചു പൈസ മുതല്‍ 1.55 രൂപ വരെ വര്‍ധിപ്പിക്കാനാണു ശുപാര്‍ശ. ഉപയോഗത്തിന്‍റെ തോത് അനുസരിച്ചു പല താരിപ്പില്‍ നിരക്ക് മാറും. പകല്‍ ഉപയോഗിക്കുന്നത്, വൈകുന്നേരം ആറു മുതല്‍ രാത്രി പത്തര വരെ ഉപയോഗിക്കുന്നത്, രാത്രി പത്തര മുതല്‍ പുലര്‍ച്ചെ ആറു വരെ ഉപയോഗിക്കുന്നത് തുടങ്ങി പല സ്ലാബുകളായി തിരിച്ചു വ്യത്യസ്ത നിരക്ക് ചുമത്തുന്നതടക്കമുള്ള നിര്‍ദേശങ്ങളും ബോര്‍ഡ് സമര്‍പ്പിച്ചിട്ടുണ്ട്. അതിന് അവര്‍ക്കു വളരെ നല്ല ന്യായീകരണവുമുണ്ട്. കഴിഞ്ഞ വര്‍ഷം നാട്ടുകാര്‍ക്കു വൈദ്യുതി വിറ്റ വകയില്‍ ബോര്‍ഡിന് 1800 കോടി രൂപയുടെ കമ്മിയുണ്ടത്രേ. അതില്‍ നിന്ന് 1546.40 കോടി രൂപ കണ്ടെത്താനാണു നിരക്കു വര്‍ധിപ്പിക്കുന്നത്. രസകരമായ മറ്റൊരു കണക്കു കൂടി അതിനു ബോര്‍ഡ് നിരത്തുന്നുണ്ട്. അതിനു മുന്‍വര്‍ഷം ബോര്‍ഡിന്‍റെ കമ്മി 1600 കോടി രൂപയായിരുന്നു. ഒരു വര്‍ഷം കൊണ്ട് ഉയര്‍ന്നത് 200 കോടിയുടെ കമ്മി. ഇപ്പോള്‍ നല്‍കിയിരിക്കുന്ന ശുപാര്‍ശപ്രകാരം 1546 കോടി രൂപ പിരിഞ്ഞുകിട്ടും. അവിടം കൊണ്ടും അവസാനിപ്പിക്കുന്നില്ല, സംസ്ഥാന വൈദ്യുതി ബോര്‍ഡ് എന്ന വെള്ളാന. ഓരോ വര്‍ഷവും നിരക്കു വര്‍ധിപ്പിക്കാന്‍ അഡ്വാന്‍സ് അനുമതിയും ആവശ്യപ്പെട്ടിരിക്കുന്നു. അതായത് പെട്രോള്‍ വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്കു സ്വാതന്ത്ര്യം നല്‍കിയതു പോലെ വൈദ്യുതി നിരക്ക് തോന്നുമ്പോഴൊക്കെ വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കണമത്രേ. തത്കാലം ഓരോ വര്‍ഷവും. വേണ്ടിവന്നാല്‍ പിന്നീട് എല്ലാ മാസമോ ദിവസേനയോ എന്നു മനസിലാക്കിയാലും ഒരു തെറ്റുമില്ല.
1800 കോടിയുടെ കമ്മിക്കണക്കു നിരത്തുന്ന വൈദ്യുതി ബോര്‍ഡ് മറച്ചുപിടിക്കുന്ന മറ്റൊരു കണക്കുണ്ട്. വന്‍കിട ഉപയോക്താക്കളില്‍ നിന്നു ബോര്‍ഡ് പിരിച്ചെടുക്കേണ്ട പണം. സാധാരണ ഗാര്‍ഹിക ഉപയോക്താക്കള്‍ നിശ്ചിത ദിവസം പണമടച്ചില്ലെങ്കില്‍ മുന്നറിയിപ്പില്ലാതെ ഫ്യൂസ് ഊരാന്‍ അധികൃതര്‍ കൃത്യ സമയത്തെത്തും. വൈകുന്നേരങ്ങളില്‍ രണ്ടു ബള്‍ബ് കൂടുതല്‍ തെളിയിച്ച് അഞ്ചോ പത്തോ രൂപയുടെ കച്ചവടം തരപ്പെടുത്തുന്ന സാധാരണ വ്യാപാര സ്ഥാപനങ്ങളുടെ ഫ്യൂസും ഒരു ദിവസത്തെ സാവകാശം നല്‍കാതെ ഊരിക്കൊണ്ടു പോകാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, ഉയര്‍ന്ന തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന വന്‍കിടക്കാര്‍ക്ക് ഇതു ബാധകമല്ല. അത്തരക്കാരില്‍ നിന്നു ബോര്‍ഡിനു കിട്ടാനുള്ളത് 150 കോടിയോളം രൂപ. കോടതി നടപടികളും ഇടപാടുകാരുടെ മറ്റ് പിടിപാടുകളും മൂലം ബോര്‍ഡിനു കിട്ടാക്കടമായി കിടക്കുന്നത് 853 കോടി രൂപ. പ്രസരണ നഷ്ടം അടക്കമുള്ള അനാസ്ഥകള്‍ കളഞ്ഞുകുളിക്കുന്നതു പിന്നെയും കോടികള്‍. കേന്ദ്ര പൂളില്‍ നിന്നു കരാര്‍ പ്രകാരമുള്ള വൈദ്യുതി എത്തിക്കാന്‍ ആവശ്യമായ വൈദ്യുതി ലൈന്‍ ഇല്ലാത്തത് അടക്കമുള്ള പ്രതിസന്ധികള്‍ വേറേ. രാഷ്ട്രീയമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതു വഴി ഇടുക്കി അണക്കെട്ടിലെ കരുതല്‍ ജലം പോലും ഒഴിക്കിക്കളയുന്നതു മൂലമുള്ള നഷ്ടവും എഴുതിത്തള്ളുന്നതു ജനങ്ങളുടെ അക്കൗണ്ടില്‍. ഇത്തരം പിടിപ്പുകേടുകള്‍ക്ക് ഒരു പരിഹാരവും നിര്‍ദേശിക്കാതെയാണു വലിയ തോതില്‍ നിരക്ക് ഉയര്‍ത്താനുള്ള നീക്കം.
വൈദ്യുതി നിരക്ക് ഒരു കാലത്തും വര്‍ധിപ്പിക്കരുത് എന്നാരും പറയില്ല. എന്നാല്‍, ജനങ്ങള്‍ എയര്‍ കണ്ടിഷനറും ഇന്‍ഡക്ഷന്‍ കുക്കറും അടക്കമുള്ള ആധുനിക സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ട് ഓരോ വര്‍ഷവും നിരക്ക് ഉയര്‍ത്തണമെന്ന വാദഗതി ജനങ്ങള്‍ വകവച്ചുതരില്ല. വൈദ്യുതി ബോര്‍ഡിന്‍റെ പിടിപ്പുകേടിനും സര്‍ക്കാരിന്‍റെ നയവൈകവല്യങ്ങള്‍ക്കുമുള്ള ഒറ്റമൂലിയായി നിരക്കു വര്‍ധന മാറരുത്. സംസ്ഥാനത്തു വൈദ്യുതിയുടെ ഉപയോഗം മുന്‍പെന്നത്തെക്കാളും വര്‍ധിച്ചു എന്ന കാര്യത്തില്‍ സംശയമില്ല. വരുംകാലങ്ങളില്‍ അത് ഇനിയും കൂടുകയും ചെയ്യും. വര്‍ധിച്ചുവരുന്ന നമ്മുടെ ആവശ്യം നിറവേറ്റാന്‍ ഒരു വഴിയും ആലോചിക്കാതെ, ഉള്ള വൈദ്യുതി കൂടിയ വിലയ്ക്കു വിറ്റ് ജനങ്ങളെ കൊള്ളയടിക്കരുത്, വൈദ്യുത ബോര്‍ഡും അവരെ നയിക്കുന്നവരും
Electricicty Tariff Hike proposal- REsponse from Media
Moderator: kunjunnips